Tuesday, October 14, 2008

സര്‍ക്കസ്സ് ..സര്‍ക്കസ്സ് ..!


"പോലീസ് മൈതാനിയില്‍ ഗ്രേറ്റ്‌ ഭാരത് സര്‍ക്കസ് ...വരുവിന്‍..കാണുവിന്‍....പ്രിയപ്പെട്ട നാട്ടുകാരെ..."സ്കൂള്‍ ഗ്രൗണ്ടില്‍ ഓടിത്തിമിര്‍ത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും,റോഡിലാകെ നോട്ടീസും വിതറിക്കൊണ്ട് കോളാമ്പി മൈക്ക് കെട്ടിയ ആ ജീപ്പ് പോകുന്നത്.നോട്ടീസ് പെറുക്കാന്‍ വേണ്ടി പിന്നെ റോഡിലേക്ക് ഓട്ടമത്സരമാണ് .ഓടി അവിടെ എത്തുമ്പോഴേക്കും ഹേമന്തും ,ശരത്തും ,ഇംത്യാസുമൊക്കെ രണ്ടുമൂന്നെണ്ണം ട്രൌസറിന്റെ കീശയിലാക്കിക്കാണും .ങ് ഹാ..അങ്ങനെ വിട്ടാ പറ്റുമോ?ജീപ്പിന്റെ പിറകെ ഓടും.. നോട്ടീസ് കിട്ടുന്നത് വരെ ....
അതി മനോഹരമായ ആ നോട്ടീസില്‍ നിറയെ ചിത്രങ്ങളായിരിക്കും .ബോള് കളിക്കുന്ന ആന ,സൈക്കിള്‍ ഓടിക്കുന്ന തത്ത,കയറിലൂടെ നടക്കുന്ന കരിമ്പുലി ,തീയിലൂടെ ചാടുന്ന സിംഹം,കോമാളി ...അങ്ങനെയങ്ങനെ..നോട്ടീസ് ഭദ്രമായി മടക്കി പുസ്തകത്തിനുള്ളില്‍ വച്ച് വീട്ടിലേക്ക് കൊണ്ടുവരും .രാത്രി അച്ഛന്‍ വന്നാല്‍ കാര്യം അവതരിപ്പിക്കും ."നാളെത്തന്നെ പോണം നാളെത്തന്നെ പോണം " എന്ന് ഞാന്‍ വാശി പിടിക്കുന്നത് അല്ലാതെ അച്ഛന്‍ ഒരക്ഷരം മിണ്ടില്ല.അടുത്ത ദിവസങ്ങളില്‍ ക്ലാസ്സില്‍ മുഴുവന്‍ സര്‍ക്കസ് വര്‍ണന ആയിരിക്കും."എടാ പ്രാര്‍ത്ഥിക്കുന്ന ആനയുണ്ട്..മരണക്കിണറില്‍ ബൈക്ക് ഓടിക്കും..പറക്കുന്ന ജീപ്പുണ്ട് .."എന്നൊക്കെ പറയുക മാത്രമല്ല ,ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു വന്‍ സര്‍ക്കസ്സും കാണിക്കും ചില വിരുതന്മാര്‍.

രാത്രി വീടിന്റെ മുറ്റത്ത്‌ നിന്നാല്‍ ആകാശത്ത് സര്‍ക്കസ്സിന്റെ ലൈറ്റ് കാണാം.മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ ആ വെള്ളി വെളിച്ചം ടാറ്റ പറയുന്നുണ്ടാവും .ദിവസവും മുറ്റത്തിറങ്ങി നോക്കും ..സര്‍ക്കസ്സ് പോയോ ഇല്ലയോ എന്ന് അറിയാല്ലോ.. ഓരോ ദിവസം കഴിയും തോറും എന്റെ നിലവിളി കൂടി കൂടിക്കൂടി വരും എന്നല്ലാതെ പിശുക്കനായ അച്ഛന് യതൊരു കുലുക്കവും ഇല്ല.അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന് സര്‍ക്കസ്സ് കാണാനുള്ള ഒരു ഫാമിലി പാസ്സ് കിട്ടി .എന്റെ പരമ ഭാഗ്യം..!
കുടിക്കാന്‍ വെള്ളവും ,നാരങ്ങയും ,ഇഞ്ചി മുട്ടായിയുമൊക്കെ എടുത്ത് അങ്ങനെ സര്‍ക്കസ്സ് കൂടാരത്തിലേക്ക് ..പോലീസ് മൈതാനത്ത് ആദ്യം കണ്ടത് മരുഭൂമിയിലെ ഒട്ടകത്തെ..പിന്നെ കുതിര,ആന,കഴുത,സീബ്ര..മുന്‍പില്‍ കസേരയില്‍ത്തന്നെ ഇരുന്നു..ആദ്യം ട്രിപ്പീസായിരിന്നു,ടെന്റിന്റെ ഏറ്റവും മുകളില്‍ കെട്ടിയ കയറുകളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്..അതിനിടയില്‍ ഒരു കോമാളി താഴേക്ക് എടുത്തു ചാടി .പാന്റും ഊരി വലയില്‍ വീണത്‌ കൊണ്ടാണ് പാവം രക്ഷപ്പെട്ടത്.മാര്‍ച്ച് പാസ്റ്റില്‍ കൊടിയും പിടിച്ച് പക്ഷികളും ,പട്ടികളും ,ആനയുടെ തുമ്പിക്കൈയ്യില്‍ ഇരുന്ന് ഒരു പെണ്‍കുട്ടിയും..!ഭസ്മക്കുറിയൊക്കെ തൊട്ട് ഒരു കട്ടിയാന,ബോള് കളിക്കുന്നു..പിറകെ വാലും പിടിച്ച് ഒരു ചിമ്പാന്‍സിയും..കൈയ്യടികളുടെ ബഹളത്തിനു ഇടയില്‍ ദാ വരുന്നു മലക്കുത്തം മറിഞ്ഞു ഒരു കരടി .. രണ്ട് കുള്ളന്‍ കോമാളിമാര്‍ ഒരു കുട്ടിസൈക്കിളിനായി അടിപിടി കൂടുന്നു... അവസാനം സൈക്കിളും പൊട്ടിച്ച് രണ്ടും, ടയറില്‍ വട്ടം കറങ്ങുന്നു.സാഹസിക പ്രകടനങ്ങളും, മാജിക്കും എല്ലാം കണ്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.അവസാനം,നമ്മള്‍ ഇരിക്കുന്നതിനു മുമ്പിലായി ചുറ്റും കമ്പികള്‍ കൊണ്ട് വലിയ കൂട് ഉണ്ടാക്കി..പുലിയെ തുറന്നു വിടാന്‍ ആണ് കൂട് ഉണ്ടാക്കുന്നത്..അതാ ഒരു വലിയ കൂട് അങ്ങോട്ട തള്ളി കൊണ്ടുവന്നു..അതില്‍ നിന്നും പുലികളും കടുവകളും പുറത്തിറങ്ങി..ചാട്ടവാറുമായി ഒരാള്‍ കൂട്ടിനുള്ളില്‍..!പുലികളെ അയാള്‍ സ്ടൂളില്‍ കയറ്റി ഇരുത്തി. അതിനിടയില്‍ രണ്ട് സിംഹങ്ങളും കൂട്ടിലേക്ക് വന്നു.തീ പിടിപ്പിച്ച വളയത്തിനു ഉള്ളിലൂടെ അവ ചാടുകയാണ്.പരസ്പരം അടികൂടാന്‍ തുടങ്ങിയ രണ്ട് കടുവകള്‍ക്ക് ചാട്ട കൊണ്ട് നല്ല അടി കിട്ടി .അലറിക്കൊണ്ട് എല്ലാം കൂട്ടിലേക്ക് തിരിച്ചു പോയതോടെ സര്‍ക്കസ്സ് കഴിഞ്ഞു ..രണ്ടു രൂപ കൊടുത്ത് സ്കൂളില്‍ നിന്ന് വീണ്ടും ഇതേ സര്‍ക്കസ്സിനു പോയി..അന്ന് ഗാലറിയില്‍ ഇരുന്ന് കണ്ടതിനാല്‍ പേടി അല്പം കുറവായിരുന്നു.

ഇതാ..വീണ്ടും പോലീസ് മൈതാനത്ത് സര്‍ക്കസ്സ് എത്തിയിരിക്കുകയാണ്.'കാന്‍ഡി മാന്‍ ജമിനി സര്‍ക്കസ്സ്‌..'നിയമങ്ങള്‍ പിടിമുറുക്കിയപ്പോള്‍ പുലിയും ,സിംഹവും ഒന്നും ഇല്ല ,ചാട്ടയുടെ അടി കൊള്ളാന്‍ ..20-20 കളിക്കുന്ന ആനയും ,ഡോക്ടര്‍ ആനയും ,ഫുട്ബോള്‍ കളിയ്ക്കാന്‍ ബോക്സര്‍ നായ്ക്കളും..കൂട്ടിനു സുന്ദരിമാരുടെ നൃത്തങ്ങളും.കോളാമ്പി മൈക്കുമായി ജീപ്പ് നാടുചുറ്റുന്നില്ല ..പകരം FM റേഡിയോകള്‍ നാടെങ്ങും വിളിച്ചറിയിക്കുന്നു...സര്‍ക്കസ്സിനെ സ്നേഹിക്കുന്ന കോലത്തുനാട്ടിലെ ജനങ്ങള്‍ വീണ്ടും വിസ്മയങ്ങളുടെ കൂടാരത്തിലേക്ക് ...

Wednesday, October 01, 2008

നവരാത്രി ദീപങ്ങള്‍....

ചേവായൂരിലെ ഒരു വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലുവിന്റെ ചിത്രത്തിന് അടിക്കുറിപ്പായി 'നവരാത്രി ആഘോഷങ്ങള്‍ ഇന്നു തുടങ്ങുന്നു..'എന്ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ കണ്ടപ്പോഴാണ് ,' നവരാത്രി തുടങ്ങിയോ' എന്ന് ഓര്‍ത്തത്‌ .പണ്ടൊക്കെ ഒരുപാടു കാത്തിരിക്കുമായിരുന്നു, നവരാത്രിക്കാലത്തെ..പണ്ടെന്നു പറഞ്ഞാല്‍ ഓര്മ്മ വെച്ച നാള്‍ മുതല്‍..കലണ്ടറില്‍ വിജയദശമി എന്നാണെന്ന് നോക്കി പിറകോട്ട് ഒമ്പത് ,എട്ട് ,ഏഴ്..എന്ന് എണ്ണും..വ്രതം എന്നാണ് തുടങ്ങേണ്ടത് എന്നറിയാന്‍..പ്രതിപദം തൊട്ട് നവമി വരെ ഒമ്പത് ദിവസം മീനും ,മുട്ടയും ,ഇറച്ചിയും ഒന്നും കഴിക്കാതെ നവരാത്രി വ്രതം .പുലര്‍ച്ചയ്ക്ക് തന്നെ വല്യമ്മ വിളിച്ചുണര്‍ത്തും.പല്ലു തേച്ച് കാപ്പിപോലും കുടിക്കാതെ തണുത്ത വെള്ളത്തില്‍ കിണറ്റിന്റെ കരയില്‍ നിന്നു തന്നെ കുളിച്ച് ,കുപ്പായമിട്ട് ഏറേത്ത് ഇരിക്കും .ഇത്തിരി വെളിച്ചം വന്നു തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തും.പറമ്പും,കണ്ടിയും,ഇടവഴികളും കടന്നു ,വയല്‍ വരമ്പിലൂടെ നമ്മള്‍ എഴെട്ട് പേരടങ്ങുന്ന സംഘം അങ്ങനെ പോകും.
കവിളില്‍
മഞ്ഞു തുള്ളികള്‍ വീണ പുല്‍നാമ്പുകള്‍ നോക്കി ചിരിക്കുന്നുണ്ടാകും..'ചില്‍ ചില്‍ 'ശബ്ദം ഉണ്ടാക്കി ചെറു കിളികളും ഞങ്ങളുടെ കൂടെ തന്നെയുണ്ടാകും .ചിറയുടെ കിഴക്കേ കരയില്ലുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് ആണ് ഞങ്ങളുടെ യാത്ര.."നല്ല പഠിപ്പും ബുദ്ധിയും ഉണ്ടാകണേ 'എന്ന് പ്രാര്‍ത്ഥിച്ച്,നെറ്റിയില്‍ ചന്ദനത്തിനു നടുവില്‍ കുങ്കുമവും പരസ്പരം ചാര്‍ത്തി ,ചിറയില്‍ ഒന്നു കാല് മുക്കി ...ഒരു കല്ലെടുത്തിട്ട് ..ആടിപ്പാടി ,മടങ്ങും..പത്തു ദിവസവും ഇങ്ങനെ അമ്പലത്തില്‍ പോകും ..'ഹോ ഓര്‍ക്കുമ്പോള്‍ വഴികളിലൂടെയൊക്കെ ഒന്നുകൂടി പോകാന്‍ തോന്നുന്നു ...'
അമ്പലത്തില്‍ തന്നെയാണ് ഗ്രന്ഥം വെക്കുക.പുസ്തകങ്ങളൊക്കെ പൊതിഞ്ഞു വലിയൊരു കെട്ടാക്കി ,പേരും എഴുതി കൊടുക്കും.അല്പം ബുദ്ധിമുട്ടായിരുന്ന കണക്കിന്റെ പുസ്തകം കെട്ടില്‍ എല്ലാ വര്‍ഷവും ഉണ്ടാകും.ഗ്രന്ഥം വെച്ചാല്‍ പിന്നെ ഒന്നും വായിക്കാനോ എഴുതാനോ പാടില്ല . രണ്ടു ദിവസം രാത്രി അച്ഛനെ ഗുണനപ്പട്ടിക ചൊല്ലി കേള്‍പ്പിക്കണ്ടല്ലോ... പകലാണെങ്കില്‍ കളിയോ കളി...'പഠിക്കെടാ പഠിക്കെടാ'എന്ന് അമ്മയ്ക്ക് പറയാന്‍ കഴിയാത്ത അവസ്ഥ.ദശമി നാളില്‍ നമ്പൂതിരിക്ക് ദക്ഷിണ കൊടുത്ത് ഗ്രന്ഥം എടുത്താല്‍ നേരെ എല്ലാവരും ചുറ്റുമതിലിന് അടുത്ത് പോയിരുന്ന് പുസ്തകം തുറക്കും.ആദ്യം കിട്ടുന്ന പേജ് ഉറക്കെ വായിക്കും.പിന്നെ വീട്ടിലെത്തി വ്രതം മുറിക്കലാണ് .അന്ന് ചിലപ്പോ മീനൊക്കെ പൊരിച്ചു വെയ്ക്കും ..പക്ഷെ എന്തോ..തിന്നാന്‍ ഒരു മടിയാണ്.വിഷമത്തോടെ വല്ല ബിസ്കറ്റോ കേക്കോ ഇതില് മുട്ട ചേര്‍ത്തതാണ് എന്ന് പറഞ്ഞു ഒരു കഷ്ണം കഴിക്കും.

നവരാത്രിക്കാലത്ത്‌
മാത്രം നടക്കുന്ന പല കാര്യങ്ങളും ഉണ്ട്.അച്ഛന്‍ എന്നെയും കൂട്ടി ടൗണില്‍ പോകുന്നത് നവരാത്രിക്കാലത്ത്‌ ആണ് .ആദ്യമായി രാത്രിയില്‍ ടൗണ് കണ്ടതും ഒരു നവരാത്രിക്കാലത്താണ് .അച്ഛന്റെ ഓഫീസില്‍ പൂജയുണ്ടാകും .അലമാരയും മേശയും ഫയലും ഒക്കെ ചന്ദനവും തൊട്ട് നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്.പൂജാരിയുടെ 'ആയുധ പൂജ' യൊക്കെ കഴിഞ്ഞാല്‍ തരുന്ന അവലും മലരും ,അതിലെ കരിമ്പും കല്‍ക്കണ്ടവും അതിലേറെ രസമാണ് ...മധുരമാണ് ..അമ്പലത്തിലെ ഉത്സവം കഴിഞ്ഞാല്‍ പിന്നെ കരിമ്പ്‌ കാണുന്നത് നവരാത്രിക്കാണ് .
നഗരത്തിലെ നവരാത്രികാഴ്ചകള്‍ ഒരുപാടാണ്‌ .എങ്ങും ദീപാലങ്കാരങ്ങള്‍, റോഡിലൊക്കെ തിക്കും തിരക്കും,കോളാമ്പി മൈക്കില്‍ നിന്നുയരുന്ന ഭക്തി ഗാനങ്ങള്‍..
രണ്ടാം ദസറ എന്ന്‍ പേരുകേട്ട കണ്ണൂരിലെ നവരാത്രി ആഘോഷങ്ങള്‍ പ്രധാനമായും നഗരത്തിലെയും പരിസരങ്ങളിലെയും കോവിലുകള്‍ കേന്ദ്രീകരിച്ചാണ് .പിള്ളയാര്‍ കോവില്‍ ,കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ ,താളിക്കവ് മുത്തുമാരിയമ്മന്‍ കോവില്‍ ,ശ്രീകൃഷ്ണന്‍ കോവില്‍ ,മുനീശ്വരന്‍ കോവില്‍ ,സ്വാമി മഠം തുടങ്ങി നവരാത്രി ദീപങ്ങള്‍ തെളിയുന്ന കോവിലുകള്‍ ..വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരിലെത്തിയ അന്യസംസ്ഥാനക്കാരുടെയും, കണ്ണൂരുകാരുടെയും സ്വന്തം ആരാധനാലയങ്ങള്‍. കച്ചേരികളും സംഗീതാര്‍ച്ചനകളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറ്റങ്ങളുമൊക്കെയായി പത്ത് രാത്രികള്‍ .ആദ്യമായി കച്ചേരി കാണുന്നത് മുനീശ്വരന്‍ കോവിലില്‍ ഒരു നവരാത്രി സന്ധ്യക്കാണ്‌. ഒരിക്കല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും എന്നെ എടുത്തുപൊക്കി അച്ഛന്‍ കാണിച്ചു തന്നു..' പാടുന്ന ആളാണ് യേശുദാസ് .. 'പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ,തളാപ്പ് സുന്ദരേശ്വരക്ഷേത്രം ,കുന്നാവ് ദുര്‍ഗാക്ഷേത്രം എന്നിവിടങ്ങളി‌ലും മറ്റ് ദേവി സന്നിധികളിലും അമ്പലങ്ങളിലും നവരാത്രികാലം ആഘോഷമയമാണ് .'ഹരിശ്രീ ഗണപതയേ നമഹഃ'എന്ന് അരിയിലെഴുതിച്ചത് ഒരു വിജയ ദശമി നാളില്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു.അന്ന് കരഞ്ഞുകൊണ്ട് ', , 'എഴുതിയത് ,'മുട്ടായിയും'തിരിപ്പും വാങ്ങിത്തരാം എന്ന് പറഞ്ഞതു കൊണ്ടാണ് മിന്നുന്ന കടലാസ് കൊണ്ട് ഉണ്ടാക്കുന്ന തിരിപ്പ് (കാറ്റാടി ) വാങ്ങിത്തരണം എന്ന് മാത്രമായിരുന്നു ,ടൗണില്‍ പോയാല്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെടുക.തിരിപ്പ് കഴിഞ്ഞാല്‍ പിന്നെ തേര് കാണണം ..നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് കൊവിലുകളില്‍ നിന്നും രാത്രി തേരുകള്‍ (രഥങ്ങള്‍ ) ഘോഷയാത്രയായി നഗരം വലം വെക്കും. കരകാട്ടം ,കാവടിയാട്ടം ,മയിലാട്ടം ,നിശ്ചല ദൃശ്യങ്ങള്‍ ,മുത്തുക്കുടകള്‍ ..കൂടെ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ,വെട്ടിത്തിളങ്ങുന്ന തേരുകള്‍...!വന്‍ ജനാവലിയുടെ കൂടെ തേരുകള്‍ കോട്ട മൈതാനം വരെ പോകും .രാത്രി ഒരു മണി കഴിഞ്ഞിട്ടാണത്രെ തിരിച്ചു കൊവിലുകളിലേക്ക് മടങ്ങുക. ഒരുപാടു സമയം തേരും നോക്കി അങ്ങനെ നിന്ന്,തിരിപ്പും മുട്ടപ്പൊരിയും വാങ്ങി ,അച്ഛന്റെ കൈയും പിടിച്ച് തിരികെ വീട്ടിലേക്ക് ..ലാസ്റ്റ് ബസ്സ് പോയെങ്കില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുട്ടപ്പൊരിയും കൊറിച്ചു കൊണ്ട് നടക്കും..ദൂരെ നിന്ന് ചെണ്ടയുടെ ശബ്ദം അപ്പോഴും കേള്‍ക്കും...

Saturday, September 20, 2008

ശീവോതിപ്പൂക്കളം

പിരിക്കുട്ടിയാ ചോദിച്ചത് ,ഓണം കഴിഞ്ഞിട്ടും പൂവിടുന്നത്‌ ഏത് സ്ഥലത്താ എന്ന് ...അപ്പൊ കരുതി എനിക്കറിയാവുന്ന കാര്യം പിരിക്കുട്ടിക്ക്‌ പറഞ്ഞു കൊടുക്കാമെന്ന്....ഇതാ പിരിക്കുട്ടീ കണ്ടോളൂ ....ഓണം കഴിഞ്ഞിട്ടും ഇട്ട പൂക്കളം ...


എന്റെ നാട്ടില് അതായത് കണ്ണൂരില്‍, ചില ഭാഗങ്ങളില്‍ തിരുവോണം കഴിഞ്ഞാലും പൂവിടും ..പക്ഷേ പൂക്കളുടെ കൂടെ 'ശീവോതി ' എന്ന ചെടിയും പറിച്ചിട്ട്‌ ഇടണം .പൂക്കള്‍ കിട്ടിയില്ലെങ്കിലും ശീവോതി നിര്‍ബന്ധമാണ്‌ .. തിരുവോണ ദിവസം പുലര്‍ച്ചെ ,പൂജാ മുറിയില്‍ വിളക്കുവെച്ച് അരിമാവ് കൊണ്ട് കളം വരച്ച് ശീവോതി കളത്തിലിടും .പിന്നീട് മകം വരെ പതിനാറു ദിവസം മുറ്റത്ത്‌ ശീവോതി കൊണ്ട് പൂക്കളം തീര്‍ക്കണം .
ദാ....ഇതാണ് ശീവോതി എന്ന ചെടി ..മുറ്റത്തും പറമ്പിലും ഒക്കെ ചെടി കാണും.. ഇതിന്റെ ബോട്ടാണിക്കല്‍ പേരൊന്നും എനിക്കറിയില്ല. ശ്രീ ഭഗവതിയുടെ അതായത് മഹാലക്ഷ്മിയുടെ നാളാണ് മകം ,എന്നാണ് പറയുന്നത്.ഭഗവതിയുടെ പ്രീതിക്കായിട്ടാണ് മകം വരെ ശീവോതിക്കളം തീര്‍ക്കുന്നത് ."ശ്രീ ഭഗവതി "എന്ന പേരില്‍ നിന്നാണ് 'ശീവോതി 'യുണ്ടായത്..ചിലര്‍ ചെടിയെ 'ശീവോതി കൈത്ത് 'എന്നും 'ചീവോതി' എന്നും വിളിക്കാറുണ്ട്. മകം നാളിനു മുമ്പേ വീടും പരിസരവും ..വാതിലും പടിയും എല്ലാം കഴുകി വൃത്തിയാക്കി ,ഭസ്മം പൂശും ...
മകത്തിനു രാവിലെ അരിമാവുകൊണ്ട് വാതിലുകളിലും കട്ടിലയിലും കൈയുടെ പാട് വരക്കും..തറയിലൊക്കെ കാല്പ്പാടും ..ഭഗവതി വീട്ടില്‍ കയറി എന്ന് കാണിക്കാനാണ് ഇങ്ങനെ ,വീടിന്റെ എല്ലാ ഭാഗത്തും ചെയ്യുന്നത്.ഉച്ചയ്ക്ക് അരിയും തേങ്ങയും പഴവും എല്ലാം ചേര്‍ത്ത് മകക്കഞ്ഞി ഉണ്ടാക്കും..ഭഗവതിക്ക് നിവേദിച്ച ശേഷം ,എല്ലാവര്‍ക്കും കഞ്ഞി കുടിക്കാം..ഇത്രെയൊക്കെ എനിക്ക് അറിയൂ..

കേരളത്തിന്റെ
മറ്റു ചില ഭാഗങ്ങളിലും ,മലബാറിലും തന്നെ ,കര്‍ക്കിടകത്തിനു മുമ്പും ശേഷവും 'ചേട്ട പുറത്ത് ശീവോതി അകത്ത് ' എന്ന് പറഞ്ഞ് സമാനമായ ആചാരം ഉണ്ട്.പക്ഷെ ചിങ്ങത്തിലും കന്നിയിലും ആയിട്ടാണ്‌ 'ശീവോതിക്കളം 'തീര്‍ക്കുന്നത് . പണ്ടൊക്കെ ചിങ്ങം ഒന്ന് തൊട്ട് മുറ്റത്ത്‌ പൂക്കളം തീര്‍ക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.ഇന്ന് അത്തം തൊട്ട് തിരുവോണം വരെ പോലും
നേരാംവണ്ണം പൂക്കളം തീര്‍ക്കാത്തവരാണ് അധികവും ഉള്ളത് .എന്നിട്ടുവേണ്ടേ മകം വരെ വീണ്ടും പൂവിടാന്‍?