Tuesday, October 27, 2009

മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....



ടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ  അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ  അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന  വാശിക്കാരിയായ  അമ്മൂമ്മയായുമൊക്കെ  കുറേക്കാലം അവര്‍  മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നില്ല.പലപ്പോഴും അവരെ തിരശ്ശീലയില്‍ കണ്ടാല്‍ ചീത്ത വിളിക്കാനോ, 'ഓ നാശം വന്നോ...'എന്ന് പറയാനോ തോന്നിയിരുന്നു.ചിലരൊക്കെ രാമായണത്തിലെ മന്ഥരയോടാണ് അവരെ താരതമ്യം ചെയ്തത്.അത്രയും മികച്ച രീതിയില്‍ തനിക്കു കിട്ടിയ ഓരോ വേഷത്തോടും അവര്‍ നീതി പുലര്‍ത്തിയിരുന്നു.അടൂര്‍ ഭവാനിയോടൊപ്പം അത്തരം വേഷങ്ങളും ഓര്‍മ്മയാകുന്നു എന്നതാണ് വേറൊരു കാര്യം.ഒരു പക്ഷേ  അവരുടെ മരണത്തിനു മുമ്പേ,  അവര്‍ അസുഖ ബാധിത ആകുന്നതിനു മുമ്പേ തന്നെ അത്തരം  തനി നാടന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ ഓര്‍മ്മയായിക്കഴിഞ്ഞിരുന്നു.


മ്മളുടെ വീട്ടിലെ,തറവാട്ടിലെ ഒരാളെപ്പോലെ,നാട്ടിന്‍ പുറത്തെ ഇടവഴിയില്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്ന,ചായപ്പീടികയില്‍ ഇരുന്ന് സൊറ പറയുന്ന,അയല്‍പക്കക്കാരോട് വഴക്ക് കൂടുന്ന,  നാട്ടിലെ ഏതു പ്രശ്നത്തിലും ഇടപെടുന്ന,ആള്‍ക്കാരെ തമ്മില്‍ തല്ലിക്കുന്ന,അങ്ങനെ പല വിശേഷണങ്ങളോടും കൂടിയ ഒരു കൂട്ടം കഥാപാത്രങ്ങള്‍ പണ്ട് നമ്മള്‍ക്കുണ്ടായിരുന്നു.ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കുതിരവട്ടം പപ്പു,കരമന ജനാര്‍ദ്ദനന്‍ നായര്‍,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം,മീന,ഫിലോമിന,മാവേലിക്കര പൊന്നമ്മ,കുട്ട്യേടത്തി വിലാസിനി  എന്നിവരൊക്കെ ജീവന്‍ നല്‍കിയ പച്ച മനുഷ്യനെ  മണക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍.. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  ഒരു പാട് അഭിനയ മുഹൂര്‍ത്തങ്ങളും..




                                        




ഭിനയത്തില്‍ മാത്രമായിരുന്നില്ല,വേഷത്തിലും,രൂപത്തിലും അതിലുപരി ശബ്ദത്തിലും,സംഭാഷണത്തിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട ഒരു ശൈലി ഇത്തരം നടീ നടന്മാര്‍ക്ക് ഉണ്ടായിരുന്നു.സൌന്ദര്യവും ആകാരവും ഒന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.കുഞ്ഞാണ്ടി, ആലം മൂടന്‍,കൃഷ്ണന്‍ കുട്ടി നായര്‍,'വാത്സല്യ'ത്തില്‍ അമ്മാവനായ അബൂബക്കര്‍,എം.എസ്.തൃപ്പൂണ്ണിത്തറ തുടങ്ങിയവരുടെ വേഷങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമാണ്.കഥയും തിരക്കഥയും എഴുതി  അനുയോജ്യമായ അഭിനേതാക്കളെ  തിരഞ്ഞെടുക്കുന്നതിനു പകരം അഭിനേതാക്കള്‍ക്ക് വേണ്ടി കഥ എഴുതാന്‍ തുടങ്ങിയതോടെ പലരും വഴിയാധാരമായി.കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറഞ്ഞത് പോലെ ചിലര്‍ പിടിച്ചു നിന്നു. അവര്‍ക്ക് വേണ്ടി മാത്രം ചില വേഷങ്ങളും സൃഷ്ടിക്കപ്പെട്ടു.സിനിമ  ഗ്രാമാന്തരീക്ഷത്തില്‍ നിന്നും അകന്നതോടെ ഇത്തരം വേഷങ്ങള്‍ക്ക്  പ്രസക്തിയേ ഇല്ലാതായി.
ഇനി അഥവാ ഗ്രാമം ഒരു ഘടകം ആണെങ്കില്‍പ്പോലും അതു മിക്കവാറും പൊള്ളാച്ചിയോ,തെങ്കാശിയോ പോലെ ഏതെങ്കിലും ഒരു സാങ്കല്പിക അതിര്‍ത്തി ഗ്രാമമായിരിക്കും. പക്ഷേ അവിടെയും മേല്‍ക്കൈ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന ചില സാങ്കല്പിക കോമാളി കഥാപാത്രങ്ങള്‍ക്കാണ്.


പാതിവഴിയില്‍ അഭിനയം നിര്‍ത്തി പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.അവരില്‍ പലര്‍ക്കും അവസാന കാലത്ത്‌ കൊതി തീരും വരെ അഭിനയിക്കാന്‍ വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. പറവൂര്‍ ഭരതന്‍,പൂജപ്പുര രവി,ആറന്മുള പൊന്നമ്മ,ടി.ആര്‍.ഓമന, 'ഈ പുഴയും കടന്ന്' മുത്തശ്ശി   ലക്ഷ്മി കൃഷ്ണ മൂര്‍ത്തി,കോഴിക്കോട് ശാന്താദേവി, ശാന്താകുമാരി,കാലടി ഓമന,തൊടുപുഴ വാസന്തി,ഫയല്‍വാന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍,പല്ലില്ലാതെ ചിരിപ്പിക്കുന്ന  K.T.S.പടന്നയില്‍,തുടങ്ങിയവരൊക്കെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി.ഇപ്പോള്‍ രംഗത്തുള്ളവരില്‍ തന്നെ മാമുക്കോയ,മാള അരവിന്ദന്‍ ,കൊച്ചു പ്രേമന്‍,കുഞ്ചന്‍, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'എന്ന ചിത്രത്തില്‍ മണിയുടെ അമ്മയായി അഭിനയിച്ച മീന ഗണേഷ്‌,ശ്രീലത നമ്പൂതിരി,കുളപ്പുള്ളി ലീല തുടങ്ങിയവര്‍ക്കൊക്കെ അവരവരുടെ മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന വേഷങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്.


ത്തരം വേഷങ്ങള്‍ ചെയ്യാന്‍ അഭിനേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് തങ്ങള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാത്തതെന്നാണ് തിരക്കഥാകൃത്തുക്കളും സംവിധായകരും പറയുന്നത്.ഒരു അഭിനേതാവ് ചെയ്യുന്നത്  പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നത് സത്യമാണ്.അദ്ദേഹത്തിന്റെ മരണ ശേഷം ആ വിടവ്  നികത്താനാകാതെ  നിലനില്‍ക്കുകയും ചെയ്യും.പക്ഷേ കേരളം മുഴുവനും നഗരമായി മാറിയിട്ടില്ലല്ലോ..നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളും നാട്ടുകാരും ഇപ്പോഴുമുണ്ട്.മറ്റു പല ഭാഷകളിലും ഗ്രാമങ്ങളിലേക്കും ജീവിതത്തിലേക്കും സിനിമ മടങ്ങുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഈയിടെ സത്യന്‍ അന്തിക്കാട്‌ 'ഭാഗ്യദേവത'യില്‍ ചെമ്പില്‍ അശോകനയെയും 'പൂവാലി'യായി ലക്ഷമി പ്രിയയെയും കണ്ടെത്തിയത് 'അരനാഴിക നേരം 'എന്ന സീരിയലില്‍ നിന്നായിരുന്നു.രണ്ടു പേരുടെയും പ്രകടനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.  അതുപോലെ ധാരാളം പുതിയ മുഖങ്ങള്‍ പുറത്തുണ്ടെങ്കിലും ആരും അറിയുന്നില്ല,കണ്ടെത്തുന്നില്ല.മുമ്പ്‌  നാടക വേദികളുടെ അനുഭവ  പരിചയത്തോടെയാണ് പലരും രംഗത്തെത്തിയതെങ്കില്‍,അഭിനേതാക്കളെ പരുവപ്പെടുത്തിയെടുക്കുന്ന നല്ല നാടകങ്ങളോ,കലാ മൂല്യമുള്ള സീരിയലുകളോ ഇന്ന് കാണുന്നുമില്ല.നൂറു ശതമാനം കുടുംബ ചിത്രം,മണ്ണിന്റെ മണമുള്ള ചിത്രം എന്നൊക്കെ പറഞ്ഞു വരുന്ന ചിത്രങ്ങളില്‍ കാണുന്ന കാഴ്ചകള്‍ രസകരമാണ്. 'straighten' ചെയ്ത മുടിയിലും,കണ്‍ പോളകളിലും,ചുണ്ടിലും,നഖങ്ങളിലും,ചായം പൂശി ഇസ്തിരിയിട്ട പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ചെറ്റക്കുടിലില്‍ ചോറും കറിയും പാചകം ചെയ്യുന്ന അമ്മമാരും,ലിപ്സ്റ്റിക്ക് പൂശി കണ്ണെഴുതി,കോടി ലുങ്കിയും തൂവെള്ള ബനിയനും ധരിച്ച് മണ്ണ് കിളക്കുന്ന കൃഷിക്കാരനും ഒപ്പം അമാനുഷികമായ സംഭാഷണങ്ങളും എല്ലാം അവയില്‍ ചിലത് മാത്രം.


ചില മക്കളുണ്ട്..അല്പം പ്രായമായി മുടി നരച്ച അച്ഛനമ്മമ്മാരെ കൂടെ കൊണ്ട് നടക്കുന്നത് കുറച്ചിലായി കരുതുന്നവര്‍.അത് പോലെ മലയാള സിനിമ ഈ തനി നാടന്‍ വേഷങ്ങളെ കൈവിടുമ്പോള്‍ ഓര്‍ക്കുക, പഴയ പല ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് നായകന്‍റെയോ നായികയുടെയോ മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല,തങ്ങളില്‍ ഒരാളാണെന്ന് അവര്‍ കരുതുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്.


Friday, October 23, 2009

വീണ്ടും ചില വീ(വോ)ട്ടു വിശേഷങ്ങള്‍...

തലക്കഷ്‌ണം: ഈ കഥയും കഥാ പാശ്ച്ചാത്തലവും തികച്ചും സാങ്കല്പികം മാത്രം.അവയ്ക്ക് മറ്റേതെങ്കിലും  സംഭവങ്ങളുമായി സാദൃശ്യം  തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.



"നിങ്ങളിങ്ങ് ഇറങ്ങുന്നുണ്ടാ..."
"എന്ത് ന്നാ...ഇവള് വാതില് തല്ലിപ്പൊളിക്ക്വല്ലോ..മനുഷ്യനെ കുളിക്കാനും സമ്മതിക്കൂലെ... "
"നിങ്ങളാ ലുങ്കി നേരാംമണ്ണം എടുത്തുടുത്തിറ്റ്  ഇങ്ങോട്ടിറങ്ങിയെ.. കുട്ട്യളെ കുളിപ്പിക്കാനായി സുമ നിക്കാന്തൊടങ്ങീറ്റ് കൊറേ സമയായി..."
"വന്ന് വന്ന് സ്വന്തം വീട്ടിലും കുളിക്കാന്‍ ക്യൂ നിക്കേണ്ട അവസ്ഥയായി.എട്ടരക്ക് സ്പെഷ്യല്‍ ക്ലാസ്സ്‌ വെച്ചതാ..ഇന്നിനി പത്തുമണി കഴിഞ്ഞാലും പോവാന്‍  പറ്റ്വോ...അതെങ്ങനയാ ...പെട്ടിയും കെടക്കയും എടുത്തിട്ട് വന്നിരിക്കുകയല്ലേ...അമ്മാവനും എളേമ്മയും മൂത്തമ്മയും...നാശങ്ങള്‍..നിന്റെയീ സ്വന്തക്കാര് കാരണം  പുറത്തിറങ്ങാന്‍ പറ്റാണ്ടായി..."
"ഒച്ച കൊറക്ക്‌...സുഗുണേട്ടാ..അവര് കേള്‍ക്കും..ഏഴാം തീയതി കഴിഞ്ഞാ അവരങ്ങ് പോകില്ലേ..?അതുവരെ ക്ഷമി..."


" അമ്മേ ...പൊറത്ത് കുറേ അണ്ണാച്ചികള്‍ വന്നിട്ടുണ്ട്..അമ്മയെ അന്വേഷിക്കുന്നു.."
"അതാരാപ്പാ എന്നെ അന്വേഷിക്കാന്‍ ..?"
"നമസ്കാര്‍ മാതാശ്രീ ..കൃപയാ ഏക് ചമച്ച് ചീനി ദീജിയേ..തോടാ നമക്ക്‌ ഭീ...."
"ഓഹോ ...ഹിന്ദിക്കാരാണല്ലേ..യഹാം കോയീ നഹീ ....."
"എടീ.... വീട് നോക്കി വെക്കുന്ന വല്ല കള്ളന്മാരും ആയിരിക്കും..എന്താ കാര്യമെന്ന് ചോദിച്ചിട്ട് വിട്ടാ മതി.."
"ആപ്പ്‌ കോന്‍ കോന്‍ ഹേ?....ബോലോ ...?" "ഹം ജബല്‍ബാദ് നഗര്‍ വാലാ..ടൈല്‍ കാ കാം കര്‍ണേ വാലാ...യഹാം ആക്കര്‍ ഛെ മഹീനേ ഹുവാ.. കുമാരേട്ടന്‍ കി ദൂക്കാന്‍ കി ഊപ്പര്‍ രഹ് തെ ഹൈം...സാത്‌ നവംബര്‍ കെ ബാദ് ഗാവ് ലൌട്ടേംഗേ...ആജ്‌ ഉസ്‌ ദൂക്കാന്‍ ബന്ദ്‌ ഹേ...ഇസ് ലിയെ ചായ്‌ ഓര്‍ ഓം ലെറ്റ്‌ കേലിയെ തോടാ ചീനി...തോടാ നമക്ക് ...പ്ലീസ്..മാതാശ്രീ..."
"ഓഹോ അതാണ്‌ കാര്യം ...ഇപ്പൊ കൊണ്ടുത്തരാം കേട്ടോ .. "


"ബിന്ദൂ ..പത്തു മണി ആകാറായി...ഞാനിറങ്ങുന്നു..വൈകുന്നേരം കൊറച്ചു ലേയ്റ്റാകും..ടീച്ചര്‍ വിളിച്ചിരുന്നു..ആ ഹോപ്പ് വരെ ഒന്ന് പോകണം..നീ ഇന്ന് സ്കൂളില്‍ പോകുന്നില്ലേ?"
"ഇത്രയും ആള്‍ക്കാര്‍ക്ക് ചോറും കറിയും വെച്ച്‌, കുട്ട്യളെ സ്കൂളിലും അയച്ച്‌ രാവിലെ എങ്ങനെ ഇറങ്ങാനാ?ഞാന്‍ രണ്ടാഴ്ച്ച ലീവെടുത്തു."

ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയതും ഒരു വെള്ള ടാറ്റാ സുമോ ചീറിപ്പാഞ്ഞു വന്നു നിര്‍ത്തി. അതില്‍ നിന്നും പാന്റും കോട്ടും ഇട്ട രണ്ടു മൂന്നു പേര്‍ ഇറങ്ങി. 
"ഏയ് മിസ്റ്റര്‍ ഈ വളപ്പിലെ വീട്ടില്‍ സുഗുണന്‍ ആരാ ?"
"ഞാന്‍ തന്നെയാ സുഗുണന്‍ ....എന്താ പ്രശ്നം?" 
"നിങ്ങളുടെ വീട്ടില്‍ എത്ര പേര്‍ താമസിക്കുന്നുണ്ട് ?"
"ഞാനും ഭാര്യയും മക്കളും ഞങ്ങള്‍ എല്ലാരും കൂടി പത്തു പന്ത്രണ്ടു പേര്‍..."
"എത്ര കാലമായി വീട് വെച്ചിട്ട് ...?"
"വീട്ടില്‍ കൂടീട്ടു പത്തു പന്ത്രണ്ടു കൊല്ലായി.."
"ഹാ ..ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?"
"ഗോമതിയോ...അങ്ങനെ ഒരാള്‍ ഈ പരിസരത്തൊന്നും ഇല്ലല്ലോ..."
"ദാ..മേലേ വീട്ടില്‍ കരുണാകരന്‍,ദാമോദരന്‍...കെട്ടിട നമ്പര്‍ 78...." 
" മേലേ വീട്ടില്‍..ആ..പാല് കാരി ജാനുവേച്ചി മേലേ വീട്ടിലെ അല്ലേ...? ആ അവിടെ അന്വേഷിച്ചു നോക്ക് .."
"എന്നാ നിങ്ങളും വാ...വീട് കാണിച്ചു തന്നിട്ട് പോകാം.." 
"സാര്‍..ഞാനൊരു അധ്യാപകനാണ്..ബെല്ലടിക്കാന്‍ സമയമായി.." 
"ഇതും പ്രധാനപ്പെട്ട കാര്യമാ ..നിങ്ങളെ വണ്ടിയില്‍ കൊണ്ട് വിടാം..വാ കേറ്..."


ങ്ങനെ ജാനുവേച്ചിയുടെ വീട്ടിലേക്കു പറന്നു.. 
"നിങ്ങളാണോ മേലേ വീട്ടില്‍ ജാനകി ?" 
"അതേ സാറേ..."
"കരുണാകരനെ വിളിക്കൂ..ആളില്ലേ ഇവിടെ ?"
"അയ്യോ..സാറേ...ഓറെനി വിളി കേക്കൂല സാറേ..എന്നെയും എന്റെ മക്കളെയും ഇട്ടേച്ചു പോയതല്ലേ..ഞാനീ കഷ്ടപ്പെടുന്നത് കാണുന്നില്ലേ സാറേ....
ആ..ഓറെ ദൈവം നേരത്തെ വിളിച്ചു..നേരത്തെ പോയി..."
"ഓഹോ...അത് ശരി...ഈ ഗോമതി ക്വാട്ടേഴ്സ് എവിടെയാ?ആരാ ഗോമതി ...?" 
"ഗോമതി .......ഓള്...എന്റെ പശുവാണ് സാറേ ഗോമതി.."
"അപ്പൊ ഈ 78 ആം നമ്പര്‍ കെട്ടിടമോ.." 
"78 ഓ...അത് ആലയും മോട്ടോറും എല്ലാം ഉള്ള കൂടയുടെ നമ്പറാണെന്ന് തോന്നുന്നു.."
"ഓഹോ..ഈ ദാമോദരനും സുരേശനും ഒക്കെ അവിടെയാണോ താമസിക്കുന്നത്...." 
"അതേ.. അതേ..സൊസൈറ്റി ദാമോദരനും സഹായി സുരേശനും കഴിഞ്ഞ ആറു മാസമായി ഇവിടെയാ താമസം. അല്ലാതെ പിന്നെ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റു ഈ പശൂനേം നാട്ടിലെ മറ്റു പശുക്കളെയും കറക്കാന്‍ പറ്റുമോ..?" ഉത്തരം പറഞ്ഞത്,ഭാസ്കരേട്ടന്‍.അപ്പോഴേക്കും ഭാസ്കരേട്ടനും,ബൈജുവും,പ്രീതയും രമയും എല്ലാവരും എത്തിയിരുന്നു..
"ശുദ്ധ തട്ടിപ്പ്..കല്ല്‌ വെച്ച നുണ ...എട്ടു മൈല് അപ്പുറം അപ്പറത്തെ പഞ്ചായാത്തിലാണ് സൊസൈറ്റി ദാമുവിന്റെ വീട്..." ഭാസ്കരേട്ടന് മറുപടി കൊടുക്കാന്‍ ലക്ഷ്മണേട്ടനും സംഘവും എത്തിക്കഴിഞ്ഞു.ഇനി കേള്‍ക്കാം പൊരിഞ്ഞ പോര്...
"ഈ ഗോമതീനെ നിങ്ങളെന്താ മറന്നു പോയതാ...?"
"എടോ..മയ്യത്തായ ബീപാത്തൂനെ ജീവിപ്പിച്ചവരല്ലേ നിങ്ങള്‍...നുണ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്നു..."
"അപ്പൊ വിരല് മായിക്കാന്‍ അത്ഭുത മഷിത്തണ്ട് ആരാ കണ്ടു പിടിച്ചത്...? പെട്ടി എടുത്തു കിണറ്റില്‍ ഇടുന്നത് പിന്നെ ഞങ്ങളായിരിക്കും.മനുഷ്യനെ പുറത്തിറങ്ങാന്‍ സമ്മതിക്വോ നിങ്ങള്‍..?അത് പറാ.. "
"കൂടുതലൊന്നും പറയണ്ടാ..പ്രതീക്ഷകള്‍ പലതും തെറ്റിയപ്പോള്‍ വന്നിരിക്കുന്നു...കള്ളപ്രരണവുമായി..ആളെ കൊല്ലിക്കാന്‍ നടക്കുന്നവര്.."
ക്രമസമാധാനം പ്രശ്നമാകും എന്ന് കണ്ടപ്പോള്‍ ഞാന്‍ ഇടപെട്ടു..
"സാറന്മാരെ ഞാന്‍ ...പോകട്ടെ..അടുത്ത പിരീഡിനു മുമ്പ്‌ സ്കൂളി‌ല്‍ എത്തണം.. "
" ങ് ഹാ..നിങ്ങള്‍ പോയ്ക്കോ..."
" ടോ... സുഗുണന്‍ മാഷേ ..നാട്ടുകാരനായിട്ടു നിങ്ങള് പോല്ലന്നേ..." 
നാട്ടുകാര്‍ തടഞ്ഞു  നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു.പക്ഷേ പ്രീത പുറകില്‍ തന്നെ ഉണ്ടായിരുന്നു..
"മാഷേ ആടെ നിന്നാട്ടെ..മാഷക്ക് കോമളം ഫാക്ടറി ഗസ്റ്റ് ഹൌസ് അറിയോ?"
"ഇല്ലേ .എനിക്കൊരു ഹൌസും അറിയില്ലേ..."
"എന്നാ അവിടെ നിക്ക്..ഞാന്‍ പറഞ്ഞു തരാം...നമ്മള് കോമളം അച്ചാറും,പരിമളം സോപ്പും,നെയ്യപ്പോം,കൊഴലപ്പോം എല്ലാം ഉണ്ടാക്കുന്നെ വീടില്ലേ?..കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു വീണ ശാന്തേച്ചീന്റെ വീട്..അതാണ്‌ കേട്ടോ.. ഗസ്റ്റ് ഹൌസ്..എനി ആരെങ്കിലും ചോദിച്ചാ അറീലാന്നു പറയരുത്‌... ആടെ അഞ്ചാറു പെണ്ണുങ്ങള് താമസിക്കുന്നും ഇണ്ട് കെട്ടാ.."


ങ്ങനെ ഉച്ചവരെ ലീവും ആയി.ഹെഡ്‌മാഷിന്റെ 'കലമ്പും' കേട്ടു. വൈകുന്നേരം സ്കൂളും വിട്ട് നേരെ  ഹോപ്പിലേക്ക്.പലപ്പോഴും ഈ പ്രശ്നങ്ങളില്‍ നിന്നൊക്കെ ആശ്വാസം കിട്ടുന്നത് അവിടെയുള്ളവരെ കാണുമ്പോഴാണ്..നിറങ്ങളും,ശബ്ദങ്ങളും,വാക്കുകളും,സ്വപ്നങ്ങളും ...എന്തിന്..ഉറ്റവരും ഉടയവരും ഇല്ലാത്ത ചിലര്‍.
"ബോട്ട് ..ബോട്ട്...ചുമ്മാതെ കളയരുത് അമ്മിണീ...ബോട്ട് .."
"ടീച്ചറെ ഇവര് സന്തോഷത്തിലാണല്ലോ...എന്താ കാര്യം?"
"ഇരിക്കൂ സുഗുണാ...മൂന്നാല് കൂട്ടര് വന്നിരുന്നു..ഒരാഴ്ചയായി ഫോട്ടോ എടുക്കലും മറ്റുമായി ബഹളമായിരുന്നു. ഏഴാം തീയതി ടൌണില്‍ കൊണ്ട് പോകും എന്നാണ് പറഞ്ഞിരിക്കുന്നത്..ഇവരെ ഇപ്പോഴെങ്കിലും ചിലര്‍ക്ക് വേണമല്ലോ അത് തന്നെ നല്ല കാര്യം...പിന്നെ സുഗുണനെ വിളിച്ചത് അക്ഷരം മറന്നു പോയവര്‍ക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനാ...സുഗുണന്‍ പറഞ്ഞാ ചിലരെങ്കിലും കേള്‍ക്കുമല്ലോ.." 
"മാഷേ....ബോട്ട് അയക്കാന്‍ മൊബൈല് വേണ്ടെ മാഷേ...." 
"വേണ്ട ..വേണ്ട..അത് ടീവീല് അല്ലേ.."
 
ടങ്ങുമ്പോള്‍ സന്ധ്യയായി.കുരുവികള്‍ കൂടു വെച്ച സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നും മിന്നുന്നില്ല.നീട്ടി വലിച്ചങ്ങ് നടന്നു..ഗേറ്റിനു മുമ്പിലുണ്ട് കുറച്ച് 'ചെത്ത് പിള്ളേര്'ബൈക്കില്‍ കിടന്നു കറങ്ങുന്നു..പെണ്‍കുട്ടികള്‍ ഉള്ള വീടാ..ഇവന്മാര്‍ക്ക് അസമയത്തു എന്താണാവോ പരിപാടി?
"ചേട്ടായീ..ഈപ്പറയണ പള്ളിക്കൂടം എവിട്യാ.."
"എന്താ കാര്യം ?" 
"അതേ..അണ്ണാ..ഇവന്‍ വയസ്സറയിച്ചത് ഇപ്പോഴാണേ.. എന്നാപ്പിന്നെ ഇന്നാട്ടില്‍ ത്തന്നെ ആവാന്നു വെച്ചു.കന്നിയേ... ഏഴാം തീയതി...അതാ പള്ളിക്കൂടത്തിലാ..ഞങ്ങളാറ് മാസായിട്ട് ഇവിടെ ഹോസ്റ്റലിലാണേ..ഞങ്ങള് കന്നിക്കാര്‍ക്കും സീനിയര്‍ അണ്ണന്മാര്‍ക്കും എല്ലാം അവിടാ..." 
"വിട്ടോ..വിട്ടോ ..വണ്ടി നേരെ വിട്ടോ.. പള്ളിക്കൂടം കാണും...."

ഏഴാം തീയതി ..ഏഴാം തീയതി ....അന്ന് ഇവിടെ എന്തൊക്കെ നടക്കും ആവോ... ഗേറ്റ് അടച്ച്,പൈപ്പിന്റെ ചുവട്ടില്‍ നിന്ന് കാല്‍ കഴുകി ,വീട്ടിലേക്കു കയറി. അമ്മയും കുട്ടികളും അപ്പോഴേക്കും നാമജപം തുടങ്ങിയിരുന്നു.  
"ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം.... 
പാവമാം ഞങ്ങളെ കാക്കുമാറാകണം......"














Sunday, October 18, 2009

അങ്ങനെ പഴശ്ശിരാജ കണ്ടു..!



ചിലപ്പോള്‍ അങ്ങനെയാണ്,സമയവും സന്ദര്‍ഭവും ഒത്തുവരുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല.ഒക്ടോബര്‍ പതിനാറിന് സംഭവിച്ചത് അതാണ്‌.അതിരാവിലെ തന്നെ ടി വിയില്‍ പഴശ്ശിരാജയുടെ റിലീസിംഗ് തത്സമയം കാണാന്‍ ഭാഗ്യം കിട്ടി.ചാനലുകളായ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം തീയറ്ററുകള്‍ക്ക് മുമ്പില്‍..ആര്‍പ്പുവിളികള്‍ക്കും, ജയ്‌ വിളികള്‍ക്കും,ശിങ്കാരി മേളക്കാര്‍ക്കും,തിടമ്പേറ്റിയ ആനയ്ക്കും അമ്പാരിക്കും,മുത്തുക്കുടകള്‍ക്കും നടുവില്‍ മൈക്കും കൈയ്യിലേന്തി  അവര്‍ ആവേശങ്ങള്‍  ചൂടോടെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.മാനം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ രൂപങ്ങളിലും ഫ്ലെക്സ്‌ ബോര്‍ഡുകളിലും അഭിഷേകങ്ങള്‍ ..പൂത്തിരി,കമ്പിത്തിരി,ഓലപ്പടക്കം,മാലപ്പടക്കം... നൃത്തനൃത്ത്യങ്ങള്‍,വാദ്യഘോഷങ്ങള്‍..പായസ വിതരണം,മിഠായി വിതരണം..എങ്ങും ആവേശം..ആഹ്ലാദം..ചരിത്രം സിനിമയാകുന്നു...സിനിമ ചരിത്രമാകുന്നു...ചരിത്രം കുറിക്കുന്ന നിമിഷങ്ങള്‍....!





ഛേ...സ്വന്തം നാട്ടില്‍ ചിത്രീകരിച്ച,സ്വന്തം നാടിനെക്കുറിച്ചുള്ള സിനിമ,നാട്ടിലുണ്ടായിട്ടും ആദ്യ ദിവസം തന്നെ കാണാതിരിക്കുന്നത് മോശമല്ലേ?അല്ല..ഈ പ്രത്യേക അന്തരീക്ഷത്തില്‍ അങ്ങോട്ട്‌ പോയിട്ടും ഒരു കാര്യവുമില്ല.
 പക്ഷേ ടി വിയില്‍ ആദ്യ പ്രദര്‍ശനം 'ഇപ്പോള്‍ കഴിഞ്ഞു കൊണ്ടിരിക്കുന്നു..'എന്ന് ബ്രേക്കിംഗ് ന്യൂസ്‌ വന്നപ്പോഴാണ് പ്രതീക്ഷിക്കാതെ ആ 'വിളി' വന്നത്.


"എടാ..നീ..നാട്ടിലുണ്ടോ? പഴശ്ശിരാജയെ  കാണാന്‍ വെരുന്നോ?"


"അതിന്.. ഇപ്പൊ പോയാ ടിക്കറ്റ് വല്ലതും കിട്ടുമോ?..നീ ഇപ്പൊ ഏടയാ?"


" ഞാന്‍ ടാക്കീസിലുണ്ട്..ഈടെ നമ്മളെ പിള്ളേരെല്ലാം ക്യൂവിലുണ്ട്..നീ വെരുന്നുണ്ടെങ്കില്‍ വാ.."


ച്ചകഴിഞ്ഞെങ്കിലും നഗരത്തില്‍ നല്ല വെയില്‍..കൂടെ തിരഞ്ഞെടുപ്പിന്റെ ചൂടും.'താലൂക്ക്‌ ആപ്പീസില്‍' പതിവ് പോലെ നല്ല ആള്‍ക്കൂട്ടം.സ്റ്റേഡിയം കോര്‍ണറില്‍ യു ഡി എഫിന്റെ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. റോഡിന് ഇരുവശവും  പഴശ്ശിരാജയുടെ പോസ്റ്ററുകള്‍ വല്ലതും ഉണ്ടൊ എന്ന് നോക്കി.കാള്‍ടെക്സ് 
ജംക്ഷനിലെ വലിയ ഫ്ലെക്സ്‌ ഒഴിച്ചാല്‍ വളരെ കുറച്ച് പോസ്റ്ററുകള്‍.തീയറ്ററുകളുടെ സ്ഥിരം മതിലുകളില്‍  അരിവാള്‍ ചുറ്റികയും കൈപ്പത്തിയും.ചില മതിലുകള്‍ വെള്ള പൂശി ബുക്ക്‌ ചെയ്തിരിക്കുന്നു.പക്ഷേ ആ കുറവെല്ലാം തീയറ്റര്‍ പരിസരത്ത് പരിഹരിച്ചിട്ടുണ്ട്. കൊടി തോരണങ്ങള്‍, ഫ്ലെക്സ്‌ ബോര്‍ഡുകള്‍, അലങ്കരിച്ച ബൈക്കുകള്‍,കാറുകള്‍,ജീപ്പുകള്‍..ഒരു തെയ്യപ്പറമ്പു പോലെ...


ടിക്കറ്റ് കൌണ്ടറിനു മുമ്പില്‍ ആര്‍പ്പുവിളികള്‍, ജയ്‌ വിളികള്‍..ചിലര്‍ കമ്പി വേലി പൊളിച്ചു ഉള്ളില്‍ കടക്കുന്നു.വെറുതെ നോക്കി നില്‍ക്കുന്ന പോലീസുകാര്‍ തെറികള്‍ കേള്‍ക്കുന്നു.ചില വളണ്ടിയര്‍മാര്‍ ഓടിവരുന്നു.തല്ലു തുടങ്ങുന്നു.ഉന്തും തള്ളും..സര്‍വം ബഹളമയം..അതിനിടയില്‍ ഓട്ടോയില്‍ വന്ന ചില സ്ത്രീകള്‍ പുറത്തു ഇറങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി.ക്യൂവില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്ന ചില വിദ്വാന്‍ മാരെ ചിലര്‍ ശരിക്ക് പെരുമാറുന്നു.നേരത്തെ തുടങ്ങിയ ഷോ തീരുന്നുമില്ല.ടിക്കറ്റ് കൊടുക്കാനും തുടങ്ങിയില്ല.
സമയമാണെങ്കില്‍ അതിക്രമിക്കുന്നു.  അവസാനം അതിരാവിലെ  തന്നെ വന്ന് ക്യൂവില്‍ നിന്ന കൂട്ടുകാരന്‍  ടിക്കറ്റ് എടുത്ത്‌ കൈയ്യില്‍ തരുന്നു..നേരെ ഡയമണ്ട് സര്‍ക്കിളിലേക്ക് .വാതിലിനു മുമ്പില്‍ സെക്യൂരിറ്റി ചിലരെ തടഞ്ഞു വെച്ചിരിക്കുന്നു.. അവിടെയും വാക്കേറ്റവും ബഹളവും.


കാത്തിരിപ്പിനൊടുവില്‍  ഉള്ളില്‍ കടന്നപ്പോള്‍ അവിടെ ബ്രിട്ടീഷുകാര്‍ മീറ്റിംഗ് തുടങ്ങിയിരുന്നു.മുഴുവന്‍ പേരും ഹാളിനുള്ളില്‍ കയറുന്നതിനു മുമ്പ്‌ സിനിമ തുടങ്ങിയിരിക്കുന്നു.!


"കുറേ നേരമായോ തുടങ്ങിയിട്ട്? മോഹന്‍ലാലിന്റെ  ഇന്‍ട്രോഡക്ഷന്‍ കഴിഞ്ഞോ?" പുറകിലിരിക്കുന്നവരോട് ചോദിച്ചു.
"ഏയ്‌ ..ഇപ്പൊ തുടങ്ങിയതെ ഉള്ളൂ..ടൈറ്റില് കണിച്ചിനില്ല..."


ഹാളിനുള്ളിലെ  ലൈറ്റുകള്‍ ഒന്നും അണച്ചിട്ടുമില്ല..ആളുകള്‍ കയറിക്കൊണ്ടിരിക്കുന്നു.കൂവലുകളും ഓരിയിടലുകളും അരങ്ങു തകര്‍ക്കുന്നു.അരമണിക്കൂര്‍ കഴിഞ്ഞിട്ടും 'ടൈറ്റില്' വന്നില്ല..പഴശ്ശിരാജ രംഗപ്രവേശം  ചെയ്യുകയും ചെയ്തു.സ്ഥിതി ഒരു നിമിഷം ശാന്തമായി.കൈയ്യടികള്‍ ഉയര്‍ന്നു.അല്ല പഴശ്ശിയുടെ  കുട്ടിക്കാലവും മറ്റും കഴിഞ്ഞോ എന്തോ? ഒരു എത്തും പിടിയും കിട്ടുന്നില്ല.രാവിലെ ചായയും പത്രവും ഇല്ലാത്ത ദിവസം പോലെ ടൈറ്റില്‍ കാണാതെ സിനിമ കണ്ടിട്ട് എന്ത് കാര്യം?എല്ലാ രസവും പോയില്ലേ?


സിയിട്ടിട്ടില്ല..! ആ ദുഃഖ സത്യം കാണികള്‍ മനസ്സിലാക്കിയത് കുറച്ചു വൈകിയാണ്.തുടങ്ങിയില്ലേ പൂരം..
കള്ളുഷാപ്പുകളില്‍ പോലും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന തെറികള്‍ പ്രവഹിക്കുകയായി. മിണ്ടാതിരിയെടാ എന്ന് പറഞ്ഞ് വേറൊരു കൂട്ടരും.ചെവി പൊത്താനും വയ്യ..തിരിച്ചു രണ്ടു പറയാനും വയ്യ.
തീയറ്ററുകാര്‍ അവരുടെ ലീലകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.ശബ്ദം പോകുന്നു. ചിത്രം പോകുന്നു.ചിലപ്പോള്‍ 'ഏന്‍ഡ് ഓഫ് പാര്‍ട്ട്‌ 3 ' എന്ന് മാത്രം.പുറകില്‍ ലൈറ്റ് ഇടുന്നു.വാതില്‍ തുറക്കുന്നു.സീനുകള്‍ കട്ട് ചെയ്യുന്നു.


വെള്ളിത്തിരയില്‍ പഴശ്ശിയുടെ പടയോട്ടം തുടര്‍ന്നു കൊണ്ടേ ഇരുന്നു.ഇടയ്ക്കിടയ്ക്ക് കൈയടികള്‍ ഉയര്‍ന്നു പൊങ്ങുന്നുണ്ട്.പദ്മപ്രിയയുടെ നീലിക്ക് കിട്ടിയ കൈയ്യടി പറയേണ്ടത് തന്നെയാണ്.മലയാള സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തിന്  ഇതുപോലൊരു കൈയ്യടി ഇതിനു മുമ്പ്‌ കിട്ടിയിട്ടുണ്ടാവില്ല.എടച്ചന കുങ്കനും,തലയ്ക്കല്‍ ചന്തുവിനും ആര്‍പ്പുവിളികളോട് കൂടിയ കൈയ്യടികള്‍..


ണ്ണൂര്‍ കോട്ട വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നപ്പോള്‍ ,"എടാ കോട്ട .. കോട്ടയില്‍ കയറാന്‍  ടിക്കറ്റെടുത്തോടോ  ബ്രിട്ടീഷുകാരാ എന്ന് ഒരുത്തന്‍ കൂക്കി വിളിച്ചു. ഇംഗ്ലീഷ്കാരെ കാണുമ്പോള്‍ 'വാട്ട്‌ ഈസ്‌ ദിസ്‌ ..'വേര്‍ ആര്‍ യു ..'തുടങ്ങിയ പ്രയോഗങ്ങള്‍..സ്ത്രീകള്‍ സ്ക്രീനിലെത്തിയാല്‍ അംഗവര്‍ണനകള്‍..തലശ്ശേരി ,മട്ടന്നൂര്‍,ചിറക്കല്‍ തുടങ്ങിയ സ്ഥല നാമങ്ങള്‍  കേട്ടപ്പോള്‍ കൂത്തുപറമ്പില്ലേ..പയ്യന്നൂരില്ലേ..തുടങ്ങിയ ചോദ്യങ്ങള്‍..സമയം പോയത് അറിഞ്ഞേ ഇല്ല ...


തിനിടയില്‍ സിനിമ കണ്ടോ എന്ന് ചോദിച്ചാല്‍ ..ഇല്ല.സമയം കിട്ടുമ്പോള്‍ ഇനി ഒന്ന് കൂടെ കാണണം.മൂന്നു മണിക്കൂറില്‍ കൂടുതലുള്ള സിനിമ റിലീസ് ദിവസം തന്നെ കട്ട് ചെയ്യുകയാണെങ്കില്‍ ഇനി മുഴുവനും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഒരു യുദ്ധം കഴിഞ്ഞപ്പോള്‍  നീലിയെവിടെ? നീലിയെവിടെ? എന്ന് ചോദിച്ച പോലെ പല ചോദ്യവും ചോദിക്കേണ്ടി വരും.കാണികളുടെ പ്രത്യേക സഹകരണം റിലീസ് ദിവസം മാത്രമല്ല, തുടര്‍ന്നങ്ങോട്ട്‌ എല്ലാ ദിവസവും ഉണ്ട് താനും.കണ്ണൂരില്‍ മാത്രമല്ല ഈ സഹകരണം..കേരളത്തില്‍ എമ്പാടും,എല്ലാ  സൂപ്പര്‍ താര സിനിമകള്‍ക്കും ഇപ്പോള്‍ ഇതാണത്രേ കീഴ്വഴക്കം.അതിനിടെ താലൂക്ക്‌ ആപ്പീസില്‍ വോട്ടുകള്‍ ഇറക്കുമതി ചെയ്തു എന്ന് പറയുന്നത് പോലെ ചിലരെ ജീപ്പില്‍ ഇറക്കുമതി ചെയ്യുന്നതാണാത്രേ ഇതിനൊക്കെ കാരണം എന്നും പറയുന്നു.എന്തായാലും തീയറ്ററുകള്‍ പൊളിക്കുന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്.തീയറ്റര്‍കാരും  എല്ലാ താരഫാനുകളും ടി വികളും എല്ലാം കണക്കുതന്നെ.സിനിമ കാണേണ്ടതും കാണിക്കേണ്ടതും എങ്ങനെയെന്ന്  മാത്രം അറിയില്ല.പഴശ്ശിരാജയുടെ തന്നെ  വാക്കുകള്‍ അല്പം മാറ്റിപ്പറഞ്ഞാല്‍..
"മലയാള സിനിമയെ ഓര്‍ത്ത് ആരും കരയേണ്ട...ഈ കാണികളെ,നാട്ടുകാരെ, കേരളനാടിനെ  ഓര്‍ത്ത് കരഞ്ഞാ മതി.."






 ഇതു കൂടി ഒന്ന് നോക്കിക്കോളൂ..
പഴശ്ശി നാട്ടിലെ പഴശ്ശിസ്മാരകങ്ങള്‍ക്ക് കഷ്ടകാലം.. 





Monday, October 12, 2009

എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?

ങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണത്.ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ആ ചോദ്യത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു.  'എണ്ണിച്ചുട്ട  അപ്പം പോലെ' കിട്ടുന്ന ശമ്പളം തികയാതെ വരുമ്പോള്‍ പലരും പുതുവഴികള്‍  തേടുന്നു..സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുമ്പോള്‍  കുറുക്കുവഴികളിലൂടെ  പണക്കാരായവരെയും വഴിയില്‍ കാലിടറി വീണ് പാപ്പാരായവരെയും ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം.സുഗുണന്‍ മാഷും അത്തരത്തില്‍ ഒരാളാണ്.വളരെപ്പെട്ടന്ന് കോടീശ്വരനായ സുഗുണന്‍ മാഷിന്റെ കഥയാണ് 'പണം വാരാനുള്ള അവസരങ്ങള്‍' എന്ന പോസ്റ്റായത്.


നിങ്ങള്‍ക്കും പണക്കാരനാകണ്ടേ? സുഗുണന്‍ മാഷിന്റെ അനുഭവകഥ ഇവിടെ വായിക്കാം.




Saturday, October 03, 2009

പഴശ്ശിരാജയുടെ നാട്ടില്‍...



ടുവില്‍ 'പഴശ്ശിരാജ' ഗാന്ധിജയന്തി ദിനത്തിലും വെള്ളിത്തിരയില്‍ എത്തിയില്ല.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഇരുപത്തിയേഴ് കോടിയിലധികം രൂപ മുതല്‍ മുടക്കി വിവിധ ഭാഷകളില്‍ ഒരുക്കുന്ന ഈ വമ്പന്‍ ചലച്ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.





ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയ കേരളത്തിലെ ആദ്യ നാട്ടുരാജാക്കന്മാരില്‍ ഒരാളായായ കേരള വര്‍മ്മ പഴശ്ശിരാജയുടെ ചരിത്രം പറയുന്ന 'പഴശ്ശിരാജ'യുടെ ചിത്രീകരണ സമയത്ത്‌ നേരിട്ട തടസ്സങ്ങളും,സംഭവിച്ച  അപകടങ്ങളും മാധ്യമങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ഭാഗ്യം ഈ സംരഭത്തെ വിടാതെ പിന്തുടരുന്നു എന്ന് പലരും വിധിയെഴുതി.റിലീസിങ്ങും നീണ്ടു നീണ്ടു പോകുമ്പൊള്‍ തമാശയാണെങ്കിലും ചിലരെങ്കിലും പറഞ്ഞു തുടങ്ങി..."ഇനി ഇത് കണ്ടാല്‍ വല്ല നിര്‍ഭാഗ്യവും വരുമോ"

കേരളത്തിനു വടക്ക് പഴശ്ശിരാജാവിന്റെ നാട്ടിലെ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,കേട്ടറിഞ്ഞ രാജാവിന്റെ ചരിത്രം,നാടിന്റെ ചരിത്രം വെള്ളിത്തിരയില്‍ കാണാന്‍.കാത്തിരിപ്പ്‌ അവര്‍ക്ക് ഒരു പുത്തരിയല്ല.പതിറ്റാണ്ടുകള്‍ക്ക് മുമ്പേ  'പഴശ്ശി' ക്കായി കാത്തിരിപ്പ് തുടങ്ങിയതാണ്‌.ഒരു പക്ഷേ കോലത്തു നാട്ടിലെ ജനങ്ങള്‍ക്ക് 'പഴശ്ശി' എന്ന് കേട്ടാല്‍,പഴശ്ശിരാജാവിനെക്കാളും  ആദ്യം ഓര്‍മ്മ വരുന്നത് അതാണ്‌.

ത്തര മലബാറിലെ കൃഷിയിടങ്ങളില്‍ ജലസമൃദ്ധിയിലൂടെ പൊന്ന് വിളയിക്കാന്‍ ലക്ഷ്യമിട്ട്,കോടികള്‍ തന്നെ മുതല്‍ മുടക്കി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1979 ജനുവരി ഒന്നിന് മൊറാര്‍ജി ദേശായി തുടക്കമിട്ട 'പഴശ്ശി ജലസേചന പദ്ധതി'..!കണ്ണൂര്‍ നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ മട്ടന്നൂരിനടുത്ത് വെളിയമ്പ്രയില്‍ വളപട്ടണം പുഴയുടെ കൈവഴിയായ കുയിലൂര്‍ പുഴയ്ക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങിയ പദ്ധതി ഇനിയും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല.നാട് നീളെ കനാലുകള്‍ ഇന്നും വേഴാമ്പലുകളെ പോലെ ദാഹിച്ചു കാത്തിരിക്കുന്നു,ഒരിറ്റ് വെള്ളത്തിനായി.


                                                                  പഴശ്ശി അണക്കെട്ട് 
'ജലസേചനം'  താറുമാറായെങ്കിലും 'പഴശ്ശി പദ്ധതി' പിന്നീട് ടൂറിസം പദ്ധതിയായി മാറി.അണക്കെട്ടിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനും ഉദ്യാനത്തില്‍ ഉലാത്താനും എന്നും തിരക്കായിരുന്നു.ഉത്തരമലബാറിലെ വൃന്ദാവനം എന്ന് പോലും ഉദ്യാനം അറിയപ്പെട്ടു.കല്യാണക്കാസറ്റുകളിലെ ക്ലൈമാക്സ്  ഇനമായ പെണ്ണും ചെക്കനും മരം  ചുറ്റി ഓടുന്ന  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനായിരുന്നു പഴശ്ശി അണക്കെട്ട് പരിസരം.ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റേതു സ്ഥലത്തെപ്പോലെ ,കാലത്തിന്റെ കുത്തൊഴുക്കില്‍ പഴശ്ശി ഉദ്യാനവും അണക്കെട്ട് പരിസരവും കാടുകയറുകയും സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുകയും ചെയ്തു.നാട്ടുകാര്‍ പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതെയായി.'പഴശ്ശി പ്രൊജക്റ്റ്‌ 'എന്ന് ബോര്‍ഡും വെച്ച് കണ്ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന ബസ്സുകളും ഇല്ലാതായി.




കുറേ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒറ്റപ്പെടലില്‍  നിന്നും ഈ അടുത്താണ് പഴശ്ശി പദ്ധതി ഉയര്‍ത്തെഴുന്നേറ്റത്.ജലസേചനം ഫലപ്രദമായില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള സംഭരണിയായി അണക്കെട്ടിന്റെ സംഭരണി മാറിക്കഴിഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയടക്കം 440 കോടി രൂപയുടെ പദ്ധതികളാണ്  ഒരുങ്ങുന്നത്. മുഖം മിനുക്കലിന്റെ ഭാഗമായി  ഒരു കോടി രൂപ ചിലവഴിച്ചു ഉദ്യാനവും പാര്‍ക്കും മാസങ്ങള്‍ക്കു മുമ്പാണ് നവീകരിച്ചത്‌.നടവഴികളില്‍ ടൈലുകള്‍ പാകുകയും സ്റ്റേജും മറ്റും  നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഴയ പടിക്കു തന്നെയാണ് നീങ്ങുന്നത്‌.ഡോര്‍മെറ്ററിയും,ഇന്‍ഫര്‍മേഷന്‍ സെന്ററും,മൂത്രപ്പുരയും,കാന്റീനും ഒന്നും ഉത്ഘാടനത്തിനു ശേഷം തുറക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. അങ്ങോട്ടേക്കുള്ള റോഡാണെങ്കില്‍ തകര്‍ന്നിട്ടു വര്‍ഷങ്ങളായി.

കുടിവെള്ള പദ്ധതികള്‍ തകൃതിയായി ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ക്കാലത്ത് സംഭരണിയിലെ  ജലവിതാനം താഴുന്നതും പ്രശ്നമായിട്ടുണ്ട്.ഷട്ടറുകളുടെ ചോര്‍ച്ച,മണല്‍ വാരല്‍ ,കൈയേറ്റം,തുരുത്ത് നശീകരണം,മാലിന്യ നിക്ഷേപം എന്നിവ സംഭരണിക്ക്  മരണ മണി മുഴക്കുകയാണ്.കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളായ ആറളം,ബാവലി തുടങ്ങിയ പുഴകളും നീര്‍ച്ചാലുകളായി മാറി. കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മ്മിക്കുന്ന കിണറുകളില്‍ നിന്നും നീക്കം ചെയുന്ന മണ്ണ് സംഭരണിയില്‍ തന്നെ തള്ളുന്നതും പ്രതികൂലമായി തീര്‍ന്നിട്ടുണ്ട്.


ഴശ്ശി പദ്ധതി പ്രദേശത്തു നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് കോട്ടയം രാജവംശത്തില്‍  പ്പെട്ട പഴശ്ശിരാജാവിന്റെ ജന്മ സ്ഥലവും കോവിലകവും മറ്റും.യുദ്ധ കാലത്തു തന്നെ തകര്‍ന്ന കുടുംബ ക്ഷേത്രങ്ങളുടെയും കോവിലകത്തിന്റെയും അവശേഷിക്കുന്ന ഭാഗങ്ങള്‍  ജീര്‍ണാവസ്ഥയിലാണ് .പുരളി മലയിലെ ഹരിശ്ചന്ദ്രക്കോട്ടയിലെ,പഴശ്ശിരാജാവ്  ആരാധിച്ചിരുന്ന മഹാദേവ ക്ഷേത്രം ഈയിടെ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. പഴശ്ശിയുടെ യുദ്ധഭൂമിയായിരുന്ന സമീപ പ്രദേശമായ കണ്ണവം വനത്തിലും പരിസര ങ്ങളിലും  ചരിത്രമുറങ്ങുന്ന ഒരുപാട്  ഇടങ്ങളുണ്ട്.കണ്ണവം പെരുവയലിലെ പടക്കളം,കുറിച്യപ്പട ബ്രിട്ടീഷുകാരെ അമ്പെയ്തു തുരത്തിയ പടമടക്കിപ്പാറ,പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍,കണ്ണവത്തു നമ്പ്യാരെ തൂക്കിലേറ്റിയ സ്ഥലം, പഴശ്ശി രാജാവിന്റെ പടത്തലവനായ കൈതേരി അമ്പുവിന്റെ വീട്‌, ഇടം ക്ഷേത്രം, മാനന്തേരിസത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍..പഴശ്ശിരാജാവ്  അന്ത്യവിശ്രമം കൊള്ളുന്ന,വയനാട് ജില്ലയിലെ  മാനന്തവാടിയില്‍ ഇന്ന് പഴശ്ശി സ്മാരകം ഉണ്ടെങ്കിലും ജന്മനാട്ടില്‍ ഒരു സ്മൃതി മണ്ഡപം നിര്‍മ്മിക്കണമെന്ന ആവശ്യവും കുറേ നാളായുണ്ട്.കാടു പിടിച്ച്  കിടക്കാന്‍ കോടികള്‍ ചിലവിട്ട്  ഒരു സ്മാരകത്തിന് പകരം ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തച്ചുടക്കാതെ സംരക്ഷിച്ചാല്‍ അതു തന്നെ വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സ്മാരകമായിരിക്കും.

ഴശ്ശിരാജ'യിലെ ദൃശ്യങ്ങള്‍ ടി വി യില്‍ കണ്ട്  കുട്ടികള്‍ ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.."ഈ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആളായിരുന്നോ?" എന്ന്.കേരളസിംഹം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജാവ് ആരാണെന്ന് ഒരു പക്ഷേ അവരുടെ സാമൂഹ്യപാഠം പുസ്തകത്തില്‍ ഇല്ലായിരിക്കാം.നമ്മുടെ പുതിയ തലമുറയും, ഭാരതത്തിലും പുറത്തും ഉള്ളവവരും പഴശ്ശിരാജാവിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതുവഴി പഴശ്ശി പടനയിച്ച വഴികള്‍ തേടി വരാനും 'പഴശ്ശിരാജ'എന്ന ചിത്രം ഒരു നിമിത്തമാകുമെന്ന് കരുതാം. മനോഹരങ്ങളായ കാഴ്ചകളും ചരിത്രവും കൈ കോര്‍ക്കുന്ന പഴശ്ശിനാട്ടിലെ പ്രകൃതിയും ഒളി മങ്ങാതെ ഉണ്ടാകും എന്നും പ്രത്യാശിക്കാം.

അപ്ഡേറ്റ്:5.10.2009
യാദൃശ്ചികം എന്ന് തന്നെ പറയട്ടെ ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്ന പഴശ്ശി സ്മാരകങ്ങളെക്കുറിച്ച് വിശദമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരമാണ്:കണ്ണൂര്‍,വയനാട് ജില്ലകളിലായി മുഴക്കുന്ന്,പുരളിമല, കണ്ണവം,ആറളം,പേരിയ,തലപ്പുഴ,മാനന്തവാടി,പനമരം,പുല്‍പ്പള്ളി,താമരശ്ശേരി,
കമ്പളക്കാട്,തെണ്ടര്‍നാട്,കതിരൂര്‍ കുങ്കിച്ചിറ തുടങ്ങി അമ്പതിലധികം സ്ഥലങ്ങളില്‍ പഴശ്ശിയുദ്ധ സ്മാരകങ്ങള്‍ ഉണ്ട്.ഇതില്‍  മാനന്തവാടിയിലെ ശവകുടീരം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.പഴശ്ശിരാജാവിന്റെ  പഴശ്ശിയിലുള്ള ജന്മഗൃഹം ഇടിച്ചു നിരത്തിയാണ് ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക് പാത നിര്‍മ്മിച്ചത്.അവശേഷിച്ചത് കിണറും കുളവും മാത്രമായിരുന്നു.സ്മാരക സംരക്ഷ ണത്തിന്റെ പേരില്‍ കിണര്‍ മൂടി അധികൃതര്‍ ഗ്രൌണ്ട് നിര്‍മ്മിച്ചു.ശേഷിച്ച കുളത്തിനു മുകളില്‍ തൂണുകള്‍ നിര്‍മിച്ചതോടെ ( പോസ്റ്റിലെ ചിത്രത്തില്‍ കാണാം) അതും നശിച്ചു.മുഴക്കുന്നിലെ മൃദംഗശൈലേശ്വരി  ക്ഷേത്രത്തിനു സമീപത്തെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലരും കടത്തിക്കൊണ്ടു പോയി.കോട്ടയം രാജവംശത്തിന്റെ  പുരളിമലയിലെ കോട്ടയായിരുന്ന ഹരിശ്ചന്ദ്രക്കോട്ട പൂര്‍ണമായും നശിച്ചു കഴിഞ്ഞു.കോട്ടയുടെ ഭാഗമായുള്ള കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ് നിര്‍മ്മിക്കാന്‍ കൊണ്ടുപോയി.കോട്ടയിലെ ശിവക്ഷേത്രത്തിലെ ശിവലിംഗം കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത്‌ നശിപ്പിച്ചിരുന്നു.അനാഥ മായിക്കിടക്കുന്ന പുരാവസ്തുക്കളും മറ്റും ചരിത്രാന്വേഷികള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയാണ് ഇപ്പോള്‍.
(പുരാവസ്തുക്കളും ഹരിശ്ചന്ദ്രക്കോട്ടയിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുളവുമാണ്  വാര്‍ത്തയുടെ ഭാഗമായുള്ള ചിത്രത്തില്‍..)


വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:ഗൂഗിള്‍,ഫ്ലിക്കര്‍,വിക്കിപീഡിയ,മാതൃഭൂമി.